ജോര്‍ജ് ബുഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോര്‍ജ് ഡബ്ലിയു ബുഷ് അല്ലെങ്കില്‍ ജോര്‍ജ് വാക്കര്‍ ബുഷ് അമേരിക്കന്‍ ഐക്യനാടുകളുടെ ഇപ്പോഴത്തെയും നാൽപ്പത്തിമൂന്നാമത്തേയും പ്രസിഡന്റാണ്‍. 2000 ജനുവരി 20നു്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ല്‍ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 2000 വരെ ടെക്സാസ് സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്‍. പിതാവ് ജോര്‍ജ്ജ് എച്. ഡബ്ലിയൂ. ബുഷ് അമേരിക്കയുടെ മുന്‍ നാല്പത്തൊന്നാമത്തെ പ്രസിഡന്‍റായിരുന്നു. സഹോദരന്‍ ജെബ് ബുഷാവട്ടെ, ഫ്ലോറിഡയുടെ ഇപ്പോഴത്തെ ഗവര്‍ണറാണ്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളര്‍ന്ന ദക്ഷിണ അമേരിക്കയില്‍ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.
അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ടെക്സാസില്‍ എണ്ണവ്യവസായിയായിരുന്നു ജോര്‍ജ് ബുഷ്. “ആര്‍ബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആര്‍ബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം “ബുഷ്” എന്നുതന്നെയാണ്. ആര്‍ബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോള്‍ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന ഒസാമാ ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ല്‍ ടെക്സാസില്‍ നിന്നും അമേരിക്കന്‍ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1988-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. അതേ വര്‍ഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോള്‍ ടീമിന്റെ ഓഹരികള്‍ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
1994-ല്‍ ടെക്സാസ് ഗവര്‍ണര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തുവരുത്തിയ പരിഷ്കരണങ്ങള്‍, വിദ്യാലയങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍, ടെക്സാസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് തുടങ്ങിയവ ബുഷിനെ ജനകീയനാക്കി. 1998-ല്‍ വീണ്ടും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അല്‍ ഗോറിനെ പരാജയപ്പെടുത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഏറ്റവും വിവാദങ്ങള്‍ നിറഞ്ഞതുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനകീയ വോട്ടുകളില്‍ ഗോറിനേക്കാള്‍ പിന്നിലായ ബുഷ് ഇലക്ടറല്‍ വോട്ടുകളില്‍ മുന്‍പിലെത്തി. ഫ്ലോറിഡയില്‍ നേടിയ നേരിയ മുന്‍തൂക്കമാണ് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ ബുഷിനെ സഹായിച്ചത്. ആ സമയത്ത് ഫ്ലോറിഡയിലെ ഗവര്‍ണര്‍ ബുഷിന്റെ അനുജന്‍ ജെബ് ബുഷ് ആയിരുന്നു എന്നതും വിവാദം ക്ഷണിച്ചുവരുത്തി.
പ്രസിഡന്റെന്ന നിലയില്‍ നികുതി രംഗത്തു പ്രഖ്യാപിച്ച ഇളവുകളും നോചൈല്‍ഡ് ലെഫ്റ്റ് ബിഹൈന്‍ഡ് ആക്ടുമായിരുന്നു ബുഷിന്റെ ആദ്യകാല ഭരണനേട്ടങ്ങള്‍. ഗര്‍ഭഛിദ്രം പോലെയുള്ള വിവാദ വിഷയങ്ങളില്‍ അദ്ദേഹം യാഥസ്ഥിതിക നിലപാടും പിന്തുടര്‍ന്നു.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷമാണ് ബുഷ് ആഗോള ശ്രദ്ധനേടുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയ ബുഷ് ഇതിന്റെ പേരില്‍ താലിബാന്റെ താവളമായിരുന്ന അഫ്ഗാനിസ്ഥാന്‍ ആക്രമിച്ചു. 2003 മാര്‍ച്ചില്‍ വിനാശകരമായ ആയുധങ്ങള്‍ നിര്‍മിച്ചുവെന്ന ന്യായംപറഞ്ഞ് ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കി. മധ്യപൂര്‍വദേശത്ത് ജനാധിപത്യം സ്ഥാപിക്കുമെന്നതായിരുന്നു ബുഷിന്റെ നിരന്തര പ്രഖ്യാപനം.
“യുദ്ധ പ്രസിഡന്റ്” എന്നു സ്വയം വിശേഷിപ്പിച്ചാണ് ജോര്‍ജ് ബുഷ് 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹത്തിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജോണ്‍ കെറിയെ അമ്പേ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി. എന്നാല്‍ രണ്ടാം തവണ ഒട്ടേറെ വിവാദങ്ങള്‍ ബുഷിനെ പിന്തുടര്‍ന്നു. ഇറാഖില്‍ അമേരിക്ക സേന നേരിട്ട തിരിച്ചടികള്‍, അബുഗരിബ് ജയിലില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ പീഡനം, കത്രീന ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ വിവാദ വിഷയങ്ങള്‍ ബുഷിന്റെ ജനപ്രീതി ഇടിച്ചു.
[തിരുത്തുക] ആദ്യകാലം
കണക്റ്റിക്കട്ടിലെ ന്യൂഹാവനില്‍ ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിന്റെയും ബാര്‍ബാറാ ബുഷിന്റെയും കനിഷ്ഠപുത്രനായി 1946 ജൂലൈ ആറിന് ജോര്‍ജ് ബുഷ് ജനിച്ചു. രണ്ടുവയസുള്ളപ്പോള്‍ ബുഷ്‌കുടുംബം ടെക്സാസിലേക്കു മാറി. മിഡ്‌ലാന്‍ഡിലും ഹൂസ്റ്റണിലുമായിരുന്നു ശിഷ്ടജീവിതം. ജെബ്, നീല്‍, മാര്‍വിന്‍ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ഡോറോത്തി എന്ന സഹോദരിയുമുണ്ട് ബുഷിന്. റോബിന്‍ എന്ന മറ്റൊരു സഹോദരി മൂന്നുവയസുമാത്രമുള്ളപ്പോള്‍ രക്താര്‍ബുദം മൂലം മരിച്ചു.
ബുഷിന്റെ വല്യച്ഛന്‍ പ്രെസ്കോട്ട് ബുഷ് അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നു. അച്ഛന്‍ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് 1989 മുതല്‍ 1993വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു. സഹോദരന്‍ ജെബ് ബുഷ് രണ്ടുതവണ ഫ്ലോറിഡാ ഗവര്‍ണറായി. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ബുഷ് കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ട്.
മസാച്യുസെറ്റ്സിലെ ഫിലിപ്സ് അക്കാദമി, കണക്റ്റിക്കട്ടിലെ യേല്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ബുഷിന്റെ ആദ്യകാല പഠനങ്ങള്‍. 1968-ല്‍ ബി.എ. ബിരുദം കരസ്ഥമാക്കി. 1964മുതല്‍ അച്ഛന്റെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബുഷ് പങ്കാളിയായിരുന്നു.
1968-ല്‍ വിയറ്റ്നാം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ബുഷ് ടെക്സാസിലെ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്നു. വായുസേനയിലെ ബുഷിന്റെ ജീവിതം പിന്നീടു പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അച്ഛന്റെ രാഷ്ട്രീയ സ്വാധീനം വഴി ബുഷ് വായുസേനയില്‍ ഒട്ടേറെ ഇളവുകള്‍ അനുഭവിച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
1974-ല്‍ ഹവാര്‍ഡ് ബിസിനസ് സ്കൂളില്‍ ചേര്‍ന്നു. ഈ കാലയളവില്‍ ബുഷിന്റെ പേരില്‍ സ്വഭാവ ദൂഷ്യത്തിന് ഒട്ടേറെ കേസുകള്‍ നിലവില്‍ വന്നു. അക്കാലത്ത് താന്‍ ഒന്നാന്തരം മദ്യപനായിരുന്നുവെന്ന് ബുഷ് തന്നെ സമ്മതിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് ഉത്തരവാദരഹിതമായി ജീവിച്ച കാലഘട്ടമെന്നാണ് ബുഷ് അക്കാലത്തെ വിശേഷിപ്പിക്കുന്നത്. 1976-ല്‍ മെയിന്‍ സംസ്ഥാനത്തുവച്ച് മദ്യപിച്ചു വാഹനമോടിച്ചതിനു പിടിക്കപ്പെട്ടു. മെയിനിലെ ഡ്രൈവിംഗ് ലൈസന്‍സ് 1978 വരെ തടഞ്ഞുവയ്ക്കപ്പെട്ടു. ഇത്രയേറെ കേസുകളില്‍ കുടുങ്ങിയിട്ടും തന്റെ പൂര്‍വകാല ചെയ്തികള്‍ മറച്ചുവയ്ക്കുന്നതില്‍ ബുഷ് ഏറെക്കുറെ വിജയിച്ചിരുന്നു. ടെക്സാസ് ഗവര്‍ണറായിരുന്ന കാലത്തുപോലും ഈ സംഭവങ്ങളൊന്നും പുറത്തായിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍ പക്ഷേ ഇവയെല്ലാം പുറത്തുവരികതന്നെ ചെയ്തു.
ഹവാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എം.ബി.എ. കരസ്ഥമാക്കിയശേഷം ബുഷ് ടെക്സാസില്‍ ഇന്ധന വ്യാപാര രംഗത്തേക്കു കടന്നു. 1977-ല്‍ ലോറാ വെല്‍ഷ് എന്ന അധ്യാപികയെ പരിചയപ്പെട്ടു. മൂന്നുമാസത്തെ പരിചയത്തിനുശേഷം ബുഷ് ലോറയെ വിവാഹം ചെയ്ത് ടെക്സാസിലെ മിഡ്‌ലാന്‍ഡില്‍ സ്ഥിരതാമസമാക്കി. പാരമ്പര്യമായി എപ്പിസ്കോപ്പല്‍ സഭാംഗമായിരുന്ന ബുഷ് അതുപേക്ഷിച്ച് ഭാര്യയുടെ മെതഡിസ്റ്റ് സഭയില്‍ ചേര്‍ന്നു. 1981-ല്‍ ഇവര്‍ക്ക് ജെന്ന, ബാര്‍ബാറ എന്നീ ഇരട്ട പുത്രിമാര്‍ ജനിച്ചു.
1978-ല്‍ ടെക്സാസില്‍ നിന്നും അമേരിക്കന്‍ പ്രതിനിധി സഭയിലേക്കു മത്സരിച്ചു. യാഥാസ്ഥിതിക വോട്ടര്‍മാര്‍ ഏറെയുള്ള ടെക്സാസില്‍ യാഥാസ്ഥിതിക ആശയങ്ങള്‍ പിന്തുടരുന്ന കെന്റ് ഹാന്‍സ് എന്ന ഡെമോക്രാറ്റായിരുന്നു ബുഷിന്റെ എതിരാളി. ടെക്സാസിലെ ഗ്രാമീണജനതയുമായി ബുഷിനുള്ള അകല്‍ച്ച പ്രചാരണായുധമാക്കിയ ഹാന്‍സ് ആറായിരത്തില്പരം വോട്ടുകള്‍ക്കു ജയിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഹാന്‍സ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗമാവുകയും ബുഷിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.
ആദ്യ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്നു ബുഷ് ഇന്ധന വ്യാപാര രംഗത്തേക്കു തിരികെയെത്തി. 1980കളില്‍ ഈ മേഖല കനത്ത പ്രതിസന്ധി നേരിട്ടപ്പോഴും ജോര്‍ജ് ബുഷ് പിടിച്ചു നിന്നു ശ്രദ്ധനേടി.
1988-ല്‍ അച്ഛന്റെ പ്രസിഡന്റു സ്ഥാനത്തേക്കുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ കുടുംബത്തോടൊപ്പം വാഷിംഗ്ടണ്‍ ഡി.സിയിലേക്കു മാറി. യാഥാസ്ഥിതിക ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം സ്ഥാപിച്ച ബുഷ് അച്ഛന് അവരുടെ പിന്തുണ നേടിക്കൊടുക്കുന്നതില്‍ വിജയിച്ചു.
അച്ഛന്റെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ടെക്സാസില്‍ മടങ്ങിയെത്തിയ ബുഷ് ടെക്സാസ് റേഞ്ചേഴ്സ് എന്ന പ്രശസ്തമായ ബെയ്സ്ബോള്‍ ക്ലബിന്റെ ഓഹരികള്‍ കരസ്ഥമാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി.
[തിരുത്തുക] ടെക്സാസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക്
1988-ല്‍ അച്ഛന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ബുഷ് 1990ലെ ടെക്സാസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ ടെക്സാസ് റേയ്ഞ്ചേഴ്സിന്റെ ഓഹരിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബുഷ് അപ്രാവശ്യം ഒഴിഞ്ഞുമാറി. ക്ലബിലെ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയശേഷം 1994-ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ തായാറായി. അനുജന്‍ ജെബ് ബുഷ് ഇതേ വര്‍ഷം ഫ്ലോറിഡ ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു. നിലവിലെ ഗവര്‍ണര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആന്‍ റിച്ചാര്‍ഡ്സ് ആയിരുന്നു ബുഷിന്റെ എതിരാളി. രാഷ്ട്രീയരംഗത്ത് ബുഷിന്റെ തുടക്കക്കാരനായതിനാല്‍ ആന്‍ റിച്ചാര്‍ഡ്സ് അനായാസം വിജയിക്കുമെന്നു നിരീക്ഷകര്‍ കരുതി. എന്നാല്‍ യാഥാസ്ഥിതിക ആശയങ്ങളില്‍ ഊന്നിയ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ബുഷിനെ വിജയത്തിലെത്തിച്ചു. 52 ശതമാനം വോട്ടു നേടിയാണ് അദ്ദേഹം ടെക്സാസ് ഗവര്‍ണര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഗവര്‍ണറെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്തും നീതിന്യായരംഗത്തുമാണ് ബുഷ് ശ്രദ്ധേയമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്. വിദ്യാഭ്യാസരംഗത്തും മറ്റും മതസംഘടനകള്‍ക്ക് അദ്ദേഹം പങ്കാളിത്തം നല്‍കി. ബുഷിന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും ജനശ്രദ്ധനേടിയത് ഇരുന്നുറു കോടി ഡോളറിന്റെ നികുതിയിളവുകളാണ്.
ഏതായാലും 1998ല്‍ ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിച്ച ബുഷ് 69 ശതമാനം വോട്ടു നേടി ഗംഭീര വിജയം കരസ്ഥമാക്കി. രണ്ടാം തവണ അദ്ദേഹം ടെക്സാസില്‍ നടപ്പാക്കിയ ഒരു പരിഷ്കാരം ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. ജൂണ്‍ 10 ജീസസ് ഡേ ആയി ആചരിക്കണമെന്ന് രണ്ടായിരാമാണ്ടില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനമായിരുന്നു അത്. ഈ ദിവസം പാവങ്ങളെ സഹായിക്കാന്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ബുഷിന്റെ ആഹ്വാനം. മതത്തെയും സര്‍ക്കാരിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന അമേരിക്കന്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് ബുഷിന്റെ പ്രഖ്യാപനമെന്നു വിമര്‍ശകര്‍ വാദിച്ചു. എന്നാല്‍ യാഥാസ്ഥിതിക മതവിശ്വാസികളുടെ ഇടയില്‍ ബുഷ് കൂടുതല്‍ ജനകീയനായി. പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും മതസംഘടനകളുടെ ഇടയിലുള്ള ഈ സ്വാധീനം ബുഷിനു സഹായകമായി.