പഴശ്ശിരാജാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ചെറുത്തു നില്പുകള്‍ പരിഗണിച്ച് ഇദ്ദേഹത്തെ വീര കേരള സിംഹം എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ പരദേവതയായ മുഴക്കുന്നില്‍ ശ്രീ പോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.
[തിരുത്തുക] പശ്ചാത്തലം
1753-ല്‍ കോട്ടയം രാജവംശത്തിലാണ് കേരളവര്‍മ്മ പഴശ്ശിരാജായുടെ ജനനം. കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. മലയാളസാഹിത്യത്തിന് കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. പുരളിമലയില്‍ കോട്ടകെട്ടി താമസിച്ചതിനാല്‍ പുരളീശ്വരന്‍മാര്‍ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.
മലഞ്ചരക്കുകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വയനാടന്‍ മലനിരകള്‍ പ്രശസ്തമായിരുന്നതിനാല്‍ 17-ാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്യന്‍ കച്ചവടക്കാര്‍ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മില്‍ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികള്‍ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ല്‍ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന് കേവലം പതിമൂന്ന് വയസ്സുമാത്രമായിരുന്നു കേരളവര്‍മ്മയുടെ പ്രായം. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. 1784-ല്‍ മംഗലാപുരത്ത് വച്ച് കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നല്‍കി. കപ്പം കൊടുക്കാന്‍ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങള്‍ പഴശ്ശിയുടെ നേതൃത്വത്തില്‍ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാര്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂര്‍ണ്ണ അധീനതയിലായി. എന്നാല്‍ കമ്പനിയെ ധിക്കരിച്ച് ജനപക്ഷത്ത് നില്‍ക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.
[തിരുത്തുക] ഒന്നാം പഴശ്ശി വിപ്ലവം
പഴശ്ശി വിപ്ലവം എന്ന പ്രധാന ലേഖനം കാണുക.
കുതന്ത്രങ്ങള്‍ക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക് വച്ചുള്ള ഭരണപരിഷ്കാരങ്ങള്‍ക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തില്‍ ആത്മാഭിമാനം ഉണര്‍ന്ന ജനങ്ങള്‍ വയനാടന്‍ കുന്നുകളിലെ ഗൂഢസങ്കേതങ്ങളില്‍ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തില്‍ പ്രത്യേകിച്ച് ഒളിയുദ്ധത്തില്‍ അസാമാന്യ പരിശീലനം നേടിയ അവര്‍ രാജ്യത്തിനു കാവല്‍ നിന്നു. തലക്കല്‍ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപന്‍. കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, പള്ളൂര്‍ ഏമന്‍ നായര്‍, എടച്ചേന കുങ്കന്‍ നായര്‍ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാര്‍.
1793-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മലബാര്‍ മേല്‍നോട്ടക്കാരനായി ഉത്തരവാദിത്വം ഏറ്റ ഫാര്‍മര്‍ സായ്പ് നല്ലമനുഷ്യനായിരുന്നതിനാല്‍ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂര്‍ മുതലായ സ്ഥലങ്ങള്‍ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാല്‍ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാര്‍ ലംഘിക്കുന്നതിനാണ് ശ്രദ്ധ കൊടുത്തത്. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച് മലബാറിന്റെ ഭരണാവകാശം തങ്ങള്‍ക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന് ശിക്ഷിക്കുമെന്നും 1795-ല്‍ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവര്‍ പഴശ്ശിയുടെ സൈന്യത്തില്‍ ചേരാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത് ശേഖരന്‍ നമ്പ്യാര്‍, മുതലായ നാട്ടു പ്രമാണിമാരും, അത്തന്‍ ഗുരുക്കള്‍, ഉണ്ണിമൂത്ത മൂപ്പന്‍ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയില്‍ പള്ളൂര്‍ ഏമന്‍ നായര്‍ കൂറുമാറി കമ്പനിപക്ഷം ചേര്‍ന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാല്‍ ഒളിവില്‍ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ് നല്‍കി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുല്‍ത്താനും തമ്പുരാന് ആറായിരം ഭടന്മാരെ വിട്ടു നല്‍കി. കൈതേരി അമ്പു നായരുടെ നേതൃത്തത്തില്‍ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്.വാര്‍ഡന്‍, ക്യാപ്റ്റന്‍ ബൌമന്‍, ക്യാപ്റ്റന്‍ ഗോര്‍ഡന്‍, ഫിറ്റ്‌സ് ജറാള്‍ഡ് മുതലായ പ്രമുഖര്‍ പോലും പരാജയം സമ്മതിച്ച് വയനാടന്‍ ചുരമിറങ്ങി.
ബോംബെ ഗവര്‍ണ്ണര്‍ ജൊനാഥന്‍ ഡങ്കനുമായി നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കരാര്‍ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാര്‍ഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നല്‍കാനും കരാറില്‍ നിബന്ധനയുണ്ടായിരുന്നു.
[തിരുത്തുക] രണ്ടാം പഴശ്ശി വിപ്ലവം
1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട് കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണല്‍ ആര്‍തര്‍ വെല്ലസ്ലി(വെല്ലിംഗ്‌ടണ്‍ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവര്‍ തമ്മില്‍ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തറയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ് സൈന്യത്തിന്റെ വമ്പിച്ച ആള്‍ബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നില്‍ പിടിച്ചു നില്ക്കാന്‍ പഴശ്ശിക്ക് സാധിച്ചില്ല. തലക്കല്‍ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ് സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക് പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരര്‍ 1802-ല്‍ പനമരം കോട്ട കമ്പനിയില്‍നിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളില്‍ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കന്‍ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട് മൂവായിരത്തിലധികം ധീരപ്രജകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടന്‍ മലനിരകള്‍ വീണ്ടും യുദ്ധത്താല്‍ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂര്‍ ഏമന്‍ നായരും തെറ്റു തിരിച്ചറിഞ്ഞ് തിരിച്ചെത്തി പഴശ്ശിക്ക് ശക്തി പകര്‍ന്നു.
1804-ല്‍ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ് ഹാര്‍വെ ബാബര്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാന്‍ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്തു. 1805 നവംബര്‍ 29 രാത്രി ഒറ്റുകാരില്‍നിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുല്‍പ്പള്ളി കാട്ടില്‍ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബര്‍ 30 പ്രഭാതത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ് സൈന്യത്തോട് ഗര്‍ജ്ജിച്ചുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാര്‍ മാനന്തവാടിയില്‍ രാജകീയബഹുമതികളോടെ സംസ്കരിച്ചു. രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക് അഭിമാനം പകര്‍ന്ന് പഴശ്ശിയുടെ ഓര്‍മ്മകള്‍ ഇന്നും നിലനില്‍ക്കുന്നു.