ഫാദര്‍ ഡാമിയന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാദര്‍ ഡാമിയന്‍ അഥവാ മൊളോകായിലെ വാഴ്ത്തപ്പെട്ട ഡാമിയന്‍ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റര്‍,(ജനുവരി 3, 1840 – ഏപ്രില്‍ 15, 1889), ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സേയ്ക്രട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്‍ഡ് മേരി' എന്ന സന്യാസ സഭയില്‍ അംഗമായിരുന്ന ഒരു ബെല്‍ജിയന്‍ കത്തോലിക്കാ മിഷണറി ആയിരുന്നു. ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികള്‍ക്കു വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍, ഹവായിയന്‍ നിവാസികളും ലോകമെങ്ങുമുള്ള കൃസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയില്‍, കുഷ്ഠരോഗം, ഏയ്ട്സ് തുടങ്ങി സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങള്‍ ബാധിച്ചവരുടെയും ഹവായിയന്‍ നിവാസികളുടെയും, ആത്മീയ ഗുരു ആയി കരുതപ്പെടുന്നു, ഫാദര്‍ ഡാമിയന്‍. ഹവായിയന്‍ സംസ്ഥാനത്ത് എല്ലാ വര്‍ഷവും ഏപ്രില്‍ 15 -ആം തീയതി, ഫാദര്‍ ഡാമിയന്‍ ദിനം ആചരിച്ചു വരുന്നു. കത്തോലിക്ക സഭ മെയ് 15 ആം തീയതിയാണ്, ഫാദര്‍ ഡാമിയന്റെ തിരുനാള്‍ ആചരിക്കുന്നത്. 1995 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദര്‍ ഡാമിയനെ ഔദ്യോഗികമായി വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്നതു കാത്തിരിക്കുകയാണു വിശ്വാസികള്‍.
അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ക്യാപ്പിറ്റോളിനു മുന്‍പില്‍ അദ്ദേഹത്തിന്റെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും, ഹവായ് സ്റ്റേയ്റ്റ് ലെജിസ്ലേച്ചറിനു മുന്‍പില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 1995 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ , ഫാദര്‍ ഡാമിയനെ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തുകയും, മൊളോക്കോയിലെ വാഴ്ത്തപ്പെട്ട ഡാമിയന്‍ എന്നൌദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. 2005 ഡിസംബറില്‍, ഫ്ലെമിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസ്, ഫാദര്‍ ഡാമിയനെ, ഏറ്റവും മഹാനായ ബെല്‍ജിയം കാരനായി പ്രഖ്യാപിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ജനനം
ബല്‍ജിയത്തിലെ ട്രമലോ എന്ന സ്ഥലത്തു, കര്‍ഷക ദമ്പതികളുടെ മകനായാണു ഡാമിയന്‍ ജനിച്ചത്. ബ്രെയ്നെ ലെ കോംറ്റോയില്‍ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ല്യൂവെന്‍ എന്ന സ്ഥലത്തു, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സേയ്ക്രട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്‍ഡ് മേരി' എന്ന സന്യാസ സഭയില്‍ ചേരുകയും , ആദ്യ വ്രതത്തോടൊപ്പം തന്നെ ഡാമിയന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. മിഷണറി ജോലികള്‍ക്കായി വിദേശത്തേയ്ക്കു പോവുക, എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദര്‍ ഡാമിയന്‍ ഒരു വിദേശ ദൌത്ത്യത്തിനായി പുറപ്പെട്ടു.
[തിരുത്തുക] ഹവായ് ദൌത്യം
1864 മാര്‍ച്ച് 19 ആം തീയതി, ഫാദര്‍ ഡാമിയന്‍, ഹോണോലുലു കടല്‍തീരത്തു, മിഷണറിയായി കപ്പലിറങ്ങി. അവിടെ വച്ച്, 1864 മെയ് 24 ആം തീയതി, 'ഔവര്‍ ലേടി ഓഫ് പീസ് എന്ന കത്തീട്രല്‍ പള്ളിയില്‍ വച്ച്, അദ്ദേഹം പൌരോഹിത്യം എന്ന കൂദാശ സ്വീകരിച്ചു. പൊതുജനാരോഗ്യ രംഗത്തു, പ്രതിസന്ധികള്‍ നില നിന്നിരുന്ന ഒവാഹു എന്ന ദ്വീപില്‍, പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയന്‍ ജനതയ്ക്കു വിവിധ രോഗങ്ങള്‍ സമ്മാനിച്ചിരുന്നു. മുന്‍പൊരിക്കലും ഹവായിയില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന, ഇന്‍ഫ്ലുവന്‍സ, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച്, ആയിരങ്ങള്‍ മരിക്കാനിടയായി. 'ഹാന്‍സെന്‍സ് രോഗം' എന്നു പൊതുവെ അറിയപ്പെടുന്ന കുഷ്ഠരോഗവും ഇക്കൂട്ടത്തില്‍ ഹവായിലെത്തി. കുഷ്ഠ രോഗം പടര്‍ന്നു പിടിയ്ക്കുന്നതു ഭയന്ന്, രാജാവായ കമേഹാമെഹ, രാജ്യത്തെ കുഷ്ഠരോഗികളെയെല്ലാം, ഹവായിയുടെ വടക്കു ഭാഗത്തുള്ള മൊളോക്കായ് ദ്വീപിലെ ഒരു സെറ്റില്‍മെന്റ് ക്യാമ്പിലേയ്ക്കു മാറ്റി പാര്‍പ്പിച്ചു. ഭരണകൂടം ഇവര്‍ക്കു ഭക്ഷണവും, മറ്റ് സാമഗ്രികളും നല്‍കിയിരുന്നെങ്കിലും, കുഷ്ഠരോഗികളെ പരിപാലിക്കാനോ, അവരുടെ ശരിയായ ആരോഗ്യ സംരക്ഷണത്തിനോ ആരുമില്ലായിരുന്നു. കുഷ്ടരോഗികള്‍ക്ക് അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു വൈദികനെങ്കിലും വേണമെന്നു വിശ്വസിച്ചിരുന്ന മോണ്‍സിന്ന്യൂര്‍ ലൂയിസ് മൈഗ്രേറ്റ്, ഒരു വൈദികനെ കുഷ്ഠ രോഗികളോടൊപ്പം ജീവിക്കാനവിടേയ്ക്കയക്കുന്നതു, മരണ ശിക്ഷയ്ക്കു വിധിയ്ക്കുന്നതിനു തുല്യമാണല്ലോ, എന്നോര്‍ത്താകുലപ്പെട്ടിരുന്നു. പ്രാര്‍ത്ഥനാ പൂര്‍വമായ വിചിന്തനത്തിനു ശേഷം, ഫാദര്‍ ഡാമിയന്‍, ആ ദൌത്യം ഏറ്റെടുത്തു മൊളോകായിലേയ്ക്കു പോകാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ടു.
[തിരുത്തുക] മരണത്തിന്റെ കോളണി
1873 മെയ് 10 ആം തീയതി, ഫാദര്‍ ഡാമിയന്‍ കലാവുപാപയിലെ ഒറ്റപ്പെട്ട സെറ്റില്‍മെന്റ് ക്യാമ്പിലെത്തി. കോളണി നിവാസികള്‍ക്കു ഫാദര്‍ ഡാമിയനെ പരിചയപ്പെടുത്തി കൊണ്ടു ബിഷപ് മൈഗ്രേറ്റ് ഇങ്ങനെ പറഞ്ഞു. 'നിങ്ങളോടുള്ള സ്നേഹത്താല്‍, നിങ്ങളിലൊരാളായി, നിങ്ങളോടൊപ്പം ജീവിച്ച്, നിങളോടൊപ്പം മരിയ്ക്കാന്‍ തയാറായ ഇദ്ദേഹം നിങ്ങള്‍ക്കൊരു പിതാവിനെ പോലെയായിരിയ്ക്കും. ' പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട കോളണിയില്‍, അറുന്നൂറിലധികം കുഷ്ടരോഗികള്‍ ജീവിച്ചിരുന്നു. ഫാദര്‍ ഡാമിയന്റെ ആദ്യ ദൌത്യം, അവിടെ ഒരു പള്ളി പണിത്, സെയ്ന്റ് ഫിലോമിനാ എന്ന ഇടവക സ്ഥാപിക്കുകയായിരുന്നു.
കലാവുപാപയിലെ കുഷ്ഠരോഗികള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ കെല്‍പ്പുള്ള ഒരേയൊരു വ്യക്തി, ഫാദര്‍ ഡാമിയന്‍ മാത്രമായിരുന്നുവെന്നു, ഹവായിലെ കത്തോലിക്ക സഭയുടെ ചരിത്രം രേഖപ്പെടുത്തുന്നതിനു വേണ്ടി അവരോടൊപ്പം പ്രവര്‍ത്തിച്ച, യൂണിവേഴ്സിറ്റി ഓഫ് ഹവായിലെ ചരിത്രകാരന്മാര്‍ പറയുന്നു. വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല, ഫാദര്‍ ഡാമിയനവിടെ, മറിച്ച്, അദ്ദേഹമവരുടെ വൃണങ്ങള്‍ കഴുകി കെട്ടുകയും, അവര്‍ക്കു താമസിക്കാന്‍ വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികള്‍ ഉണ്ടാക്കുന്നതും, കുഴി വെട്ടുന്നതു പോലും ഫാദര്‍ ഡാമിയനായിരുന്നു.
വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്നതിനു മുന്നോടിയായിട്ടുള്ള റോമന്‍ ക്യൂരിയയില്‍ സാമൂഹിക വിദഗ്ദര്‍ ഡാമിയനെ പറ്റി ഇങ്ങനെ പറഞ്ഞു. ' മൂല്യങ്ങള്‍ നഷ്ടപ്പെട്ട, നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരുന്ന, ആളുകള്‍ നിലനില്‍പ്പിനു വേണ്ടി പരസ്പരം പോരടിക്കാന്‍ നിറ്ബന്ധിതരായിരുന്ന മരണത്തിന്റെ കോളണിയിലേയ്ക്കായിരുന്നു, ഡാമിയന്‍ അയക്കപ്പെട്ടത്. ഇത്രയും ചിട്ടയില്ലാത്ത ഒരവസ്ഥയിലായിരുന്നില്ല, ഭരണകൂടം സെറ്റില്‍മെന്റ് വിഭാവനം ചെയ്തിരുന്നതെങ്കിലും, മരുന്നിന്റെയും മറ്റു വിഭവ ശേഷിയുടെയും ഇല്ലായ്മ മൂലം, തികഞ്ഞ അരാജകത്വത്തിലേയ്ക്കു കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു. ഡാമിയന്റെ വരവാണാ സമൂഹത്തില്‍ ഈ അവസ്ഥയ്ക്കൊരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അടിസ്ഥാന നിയമങ്ങല്‍ പുനസ്ഥാപിക്കപ്പെടുകയും, കൃഷി സ്ഥലങ്ങള്‍ വീണ്ടെടുക്കപ്പെടുകയും, സ്കൂളുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
[തിരുത്തുക] ഓര്‍ഡര്‍ ഓഫ് കലാക്കുവാ
'നൈറ്റ് കമാന്‍ഡര്‍ ഓഫ് ദ റോയല്‍ ഓര്‍ഡര്‍ ഓഫ് കലാക്കുവാ ' എന്ന സ്ഥാനം നല്‍കി ഫാദര്‍ ഡാമിയനെ കലാക്കുവായിലെ ഡേവിഡ് രാജാവ് ആദരിച്ചു. മെടല്‍ സമ്മാനിക്കുന്നതിനു വേണ്ടി ദ്വീപു സന്ദര്‍ശിച്ച രാജകുമാരി, ലിഡിയ ലിലിയോകലാനി, അവിടുത്തെ കാഴ്ചകള്‍ കണ്ട്, വളരെ അസ്വസ്ഥചിത്തയായി, ഹൃദയം തകര്‍ന്നാണു മടങ്ങിയത്. അവിടുത്തെ അനുഭവങ്ങള്‍ അവര്‍ ലോകത്തോടു പങ്കു വയ്ക്കുകയും, ഫാദര്‍ ഡാമിയന്റെ പരിശ്രമങ്ങളെ പുകഴ്ത്തുകയും ചെയ്തു. അതിന്റെ അനന്തര ഫലമെന്നോണം, ഡാമിയന്റെ സേവനങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും അറിയപ്പെടാന്‍ തുടങ്ങി. അമേരിക്കയിലെ പ്രോട്ടസ്റ്റന്റ്സ്, പണം സമാഹരിച്ചു നല്‍കി. യൂറോപ്പിലെ സഭ ഭക്ഷണവും വസ്ത്രങ്ങളും മരുന്നും അയച്ചു. തനിക്കു കിട്ടിയ മെഡല്‍ ഒരിക്കല്‍ പോലും ഫാദര്‍ ഡാമിയന്‍ ധരിച്ചിട്ടില്ല.
[തിരുത്തുക] മരണം
അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും ലഭിച്ച സൂചനകളനുസരിച്ച്, 1884 ഡിസംബറില്‍, തന്റെ പതിവു ദിനചര്യയുടെ ഭാഗമായി, വൈകുന്നേരം കാലുകള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ചപ്പോള്‍, അദ്ദേഹത്തിനു ചൂട് അനുഭവപ്പെട്ടില്ല. കുഷ്ഠരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. കുഷ്ഠരോഗമാണെന്നറിഞ്ഞതിനു ശേഷവും അദ്ദേഹം വീടുകള്‍ നിര്‍മ്മിക്കുകയും, കൂടുതല്‍ ഊര്‍ജ്ജസ്വലനായി, താന്‍ തുടങ്ങി വച്ച കര്‍മ്മപരിപാടികള്‍ തുടര്‍ന്നു പോരുകയും ചെയ്തു.
ഇതിനിടയില്‍, ഫാദര്‍ ഡാമിയനെ പറ്റി കേട്ടറിഞ്ഞ്, അദ്ദേഹത്തെ സഹായിക്കാനായി, അപരിചിതരായ നാലു പേര്‍ എത്തി. ലൂയിസ് ലാംബര്‍ട്ട് കോണ്‍റാര്‍ടി ഒരു ബെല്‍ജിയന്‍ വൈദികനായിരുന്നു. സിറാക്കൂസിലെ ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സിന്റെ സുപ്പീരിയറായിരുന്നു, മദര്‍ മരിയാന്ന കോപ്. അമേരിക്കന്‍ സിവില്‍ യുദ്ധത്തില്‍ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച, മദ്യപാനം മൂലം , വിവാഹ ജീവിതം തകര്‍ന്ന ജോസഫ് ഡറ്റണ്‍ ആയിരുന്നു മൂന്നാമത്തെയാള്‍. ഇല്ലിനോയിയിലെ ഷിക്കാഗോയില്‍ നിന്നുള്ള നേഴ്സ്, ജെയിംസ് സിന്നെറ്റ് നാലാമത്തെ സഹായിയും. കോണ്‍റാര്‍ടി വൈദികന്റെ ചുമതലകള്‍ ഏറ്റെടുത്തപ്പോള്‍, മദര്‍ കോപ് ഒരു ആശുപത്രി സ്ഥാപിച്ചു. ഡറ്റണ്‍ ദ്വീപിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും നിര്‍മ്മാണ ചുമതല ഏറ്റെടുത്തു. 49 ആം വയസ്സില്‍ ഫാദര്‍ ഡാമിയന്‍ മരിയ്ക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഇമകള്‍ അടച്ചു വയ്ക്കുന്നതു വരെ, അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ പരിചരിച്ച്, നേഴ്സ് സിന്നെറ്റ് ഒപ്പമുണ്ടായിരുന്നു. ഫാദര്‍ ഡാമിയനെ മൊളോക്കായില്‍ തന്നെ സംസ്കരിച്ചെങ്കിലും, പിന്നീട്, 1936 ല്‍ ബല്‍ജിയന്‍ ഗവണ്മെന്റ്, അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം ജനിച്ച ഗ്രാമത്തിനടുത്തുള്ള ല്യൂവന്‍ എന്ന കൊച്ചു പട്ടണത്തില്‍, അദ്ദേഹത്തിന്റെ ഭൌതിക ശരീരം അന്ത്യ വിശ്രമം കൊള്ളുന്നു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
ഫാദര്‍ ഡാമിയന്റെ മരണത്തെ തുടര്‍ന്നു, മൊളോക്കായ് ദ്വീപിലെ അദ്ദേഹത്തിന്റെ ജീവിതത്തെ ക്കുറിച്ചും, കര്‍മമേഖലയെക്കുറിച്ചും ആഗോള തലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ഹവായിയിലെ കോണ്‍ഗ്രിഗേഷനല്‍ സഭയില്‍ നിന്നും, പ്രെസ്‌ബൈറ്റേറിയന്‍ സഭയില്‍ നിന്നും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തന്റെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കും നേട്ടത്തിനും ഈഗോയ്ക്കും വേണ്ടി നിലകൊണ്ട ഒരു കള്ള ഇടയനായി ഫാദര്‍ ഡാമിയന്‍ ചിത്രീകരിക്കപ്പെട്ടു. ഫാദര്‍ ഡാമിയനെ സഭ മൊളോകായിലേക്കയച്ചതല്ലെന്നും, അദ്ദേഹം തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പോയതാണെന്നും, അവിടെ കുഷ്ഠ രോഗികളോടൊപ്പം ജീവിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. അവിടെ നടന്ന നിര്‍മ്മാണ പുനരുദ്ധാരണ പരവര്‍ത്തനങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു പങ്കില്ലെന്നും വിമര്‍ശകര്‍ പറയുന്നു. ഫാദര്‍ ഡാമിയന്റെ സ്ത്രീകളുമായുള്ള ഇടപെടല്‍ ശരിയായ രീതിയിലായിരുന്നില്ലെന്നും, അങ്ങനെ തന്റെ ശ്രദ്ധക്കുറവിന്റെയും, മോശം ജീവിതരീതിയുടെയും ഫലമായാണദ്ദേഹത്തിനു കുഷ്ഠരോഗം പിടിപെട്ടതെന്നും എതിരാളികള്‍ പറഞ്ഞു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുവാനുള്ള ഫാദര്‍ ഡാമിയന്റെ യോഗ്യത അവലോകനം ചെയ്യാനുള്ള രോമന്‍ ക്യൂരിയയില്‍, എഴുതപ്പെട്ടതും അല്ലാത്തതുമായ, അനേകം വിമര്‍ശനങ്ങളും, എതിരഭിപ്രായങ്ങളും തുല്യ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. ഡയറികളിലൂടെയും അഭിമുഖങ്ങളിലൂടെയും കിട്ടിയ വിവരങ്ങള്‍ ചര്‍ച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും തലനാരിഴ കീറി പരിശോധിക്കപ്പെട്ടു. ഒടുവില്‍ ഫാദര്‍ ഡാമിയന്റെ ജീവിതത്തിലെ നന്മ സഭയ്ക്കു ബോധ്യപ്പെട്ടു.